മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളുൾപ്പെടുന്ന ടീമിനെയാകും അണിനിരത്തുകയെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിക്കാനാണു സാധ്യത. ഇന്ത്യൻ ടീമിന് മത്സരങ്ങൾ ഏറെയുള്ളതിനാൽ പരമ്പര ഉപേക്ഷിക്കാനും സാദ്ധ്യതയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. പരമ്പരയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ മൂന്നാമത്തേയോ, നാലാമത്തേയോ ആഴ്ചയിലാവാനാണ് സാധ്യത
ഹാർദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക. അടുത്ത മാസം ഏഴിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. പിന്നാലെ ജൂലൈയിൽ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്റി20യുമടങ്ങിയ വിൻഡീസ് പര്യടനവും ഇന്ത്യക്ക് മുന്നിലുണ്ട്. ജൂലൈ 12 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം. ശേഷം അയർലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കളിക്കും.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്‍വാൾ, രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ തുടങ്ങിയ യുവതാരങ്ങൾക്കും ടീം ഇന്ത്യ അവസരം നൽകിയേക്കും.