മംഗളൂരു : പോപ്പുലർ ഫ്രണ്ട് ഭീകരർ കൊന്ന ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ സർക്കാർ സർവീസിലേക്കുള്ള താത്കാലിക നിയമന ഉത്തരവ് കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി.
കരാർ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് സി തസ്തികയിൽ നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളുരുവിലെ ഓഫിസിൽ നിയമനം നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്‍റായിട്ടായിരുന്നു നിയമനം.
കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങൾ റദ്ദാക്കി. സാധാരണഗതിയിൽ സർക്കാർ മാറുന്ന വേളയിൽ താത്ക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകുന്നതിന് ആവശ്യപ്പെടുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ ഒരു സാവകാശവും താത്ക്കാലിക ജീവനക്കാർക്ക് നൽകിയില്ല.
2022 ജൂലൈ 26 നാണ് നൂതന്‍റെ ഭർത്താവ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. NIAയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ പ്രവീണിന്‍റെ കുടുംബത്തിന് ബിജെപി 60 ലക്ഷം രൂപ ചെലവിട്ടു വീട് നിർമിച്ചു നൽകിയിരുന്നു.