കൊച്ചി: മൂന്നാറിലെ കെട്ടിട നിർമാണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. രണ്ട് നിലകൾക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയത്.
രണ്ടാഴ്ചത്തേക്കാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
വൺ എർത്ത് വൺ ലൈഫ് എന്ന എൻ.ജി.ഒ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖും സോഫി തോമസ് എന്നിവരടങ്ങുന്ന ഹൈകോടതി മൂന്നാർ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കൂടാതെ, മൂന്നാറിലും പരിസര പ്രദേശത്തുമുള്ള ഒമ്പത് ഗ്രാമപഞ്ചായത്തുകളെ കേസിൽ കക്ഷി ചേർത്തു.
ഇടുക്കി ജില്ല കലക്ടർ സമർപ്പിച്ച കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ടും കോടതി ഇന്ന് പരിഗണിച്ചു. ഇതോടൊപ്പം, വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകൻ ഹരീഷ് വാസുദേവയെ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചു.