തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വാരാന്ത്യ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂർണ്ണ ലോക്ഡൗണിന സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം.
ഇന്നും നാളെയും ആവശ്യമേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകളിൽ നേരിട്ടെത്തി പാഴ്സൽ വാങ്ങാൻ അനുമതിയില്ല. ഓൺലൈൻ വഴി മാത്രമായിരിക്കും ഭക്ഷണ വിതരണം. ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ ആറു മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് അടയ്ക്കും. റോഡുകളില്‍ ഉള്‍പ്പെടെ ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുകയാണ്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളുണ്ടാക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona