മേജർ ഉണ്ണികൃഷ്ണന്റെ ജീവിതം പ്രേക്ഷകരുടെ മുന്നിലെത്തിച്ച മേജർ എന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. പ്രേക്ഷകമനസില്‍ ഇടംപിടിച്ച ചിത്രം ജൂലൈ മൂന്നിന് ഒ.ടി.ടിയിലും റിലീസായിരിക്കുകയാണ്. സന്ദീപ് ഉണ്ണികൃഷ്ണനെ തെലുങ്ക് താരം അദിവി ശേഷ് അവതരിപ്പിച്ചപ്പോള്‍ പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എനിവാരണ് സഹതാരങ്ങളായെത്തിയത്.
സന്ദീപിന്‍റെ അച്ഛന്‍റെയും അമ്മയുടെയും റോളുകളാണ് പ്രകാശ് രാജും രേവതിയും അവതരിപ്പിച്ചത്. പ്രകാശ് രാജ്- രേവതി കോംബോ സിനിമയില്‍ മികച്ച രീതിയിൽ അവതരിപ്പിച്ചു. മകന്‍ പട്ടാളത്തിലേക്ക് പോവുകയാണെന്ന തീരുമാനമറിഞ്ഞ അച്ഛനമ്മമാരുടെ ഭയവും ആശങ്കയും ഇരുവരും മനോഹരമായി തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുകയായിരുന്നു.
മകനെ നഷ്ടപ്പെട്ടതറിയുന്ന രംഗത്തിലെ രേവതിയുടെ പ്രകടനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതായിരുന്നു. സിനിമ അവസാനിക്കുന്ന രംഗങ്ങളില്‍ മകനെ നഷ്ടപ്പെട്ട വേദനക്കിടിയിലും അവന്റെ സമര്‍പ്പണമോര്‍ത്ത് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന പ്രകാശ് രാജിന്റെ കഥാപാത്രം കാണികളുടെ മനസില്‍ തങ്ങി നില്‍ക്കും.
സന്ദീപ് മരിച്ചത് എങ്ങനെയാണെന്നല്ല, ജീവിച്ചതെങ്ങനെയാണെന്നാണ് എല്ലാവരും അറിയേണ്ടത് എന്ന പ്രകാശ് രാജിന്റെ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. അവസാനമുള്ള പ്രകാശ് രാജിന്റെ പ്രസംഗം വരുന്ന രംഗങ്ങള്‍ കുറച്ച് കൂടി തീവ്രമായ അനുഭവമാക്കുന്നത് അതിലെ രേവതിയുടെ എക്സ്പ്രഷന്‍ കൊണ്ടും കൂടിയാണ്. സന്ദീപ് ഉണ്ണികൃഷ്ണന്‍റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും മനോഹരമായ രീതിയിലാണ് അദിവി ശേഷ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് താരം അഭിനയിച്ചതെന്ന് ഓരോ രംഗങ്ങളും അടിവരയിട്ട് വ്യക്തമാക്കുന്നു.

