വഡോദര : മറ്റ് ജീവനക്കാരുടെ മുന്നിൽ തങ്ങളെ വഴക്ക് പറഞ്ഞ ബോസിനോട് രണ്ട് കോർപ്പറേറ്റ് ജീവനക്കാർ പ്രതികാരം ചെയ്തത് ഹണി ട്രാപ്പിൽ കുടുക്കി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച്. ഗുജറാത്തിലെ വഡോദരയിലാണ് ബോസിനോടുള്ള പ്രതികാരം തീർക്കാനായി ബോസിനെ ഹണി-ട്രാപ്പിൽ കുടുക്കിയശേഷം ജീവനക്കാർ അയാളുടെ നഗ്ന ചിത്രങ്ങൾ ഭാര്യയ്ക്ക് അയച്ച് കൊടുക്കുകയും പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
പ്രതികളിൽ ഒരാൾ സ്ത്രീയാണെന്നും ബോസിന്റെ വിമർശനം സഹിക്കാനാകാതെ ഇവർ മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഓഫീസിലെ അപമാനത്തിന് പ്രതികാരം ചെയ്യാനുള്ള പദ്ധതിയുമായി, മൂന്ന് മാസം മുമ്പ് ഇത്തരത്തിൽ അപമാനിക്കപ്പെട്ട മറ്റൊരു ജീവനക്കാരനെ സമീപിക്കുകയായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഹണി ട്രാപ്പിനിരയായ ബോസ് സൈബർ ക്രൈം പോലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്.
ജീവനക്കാർ ഒരു സ്ത്രീയുടെ വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉണ്ടാക്കി നാല് മാസം മുമ്പാണ് ബോസുമായി ചാറ്റ് ചെയ്യാൻ തുടങ്ങിയത്. തുടർന്ന് ഇരുവരും മുപ്പത് വയസ്സിന് മുകളിലുള്ള തങ്ങളുടെ ബോസിന് ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഒരു സ്ത്രീയുടെ നഗ്നചിത്രങ്ങളും അയാൾക്ക് അയച്ചുകൊടുത്തു. കെണിയിൽ വീണ ബോസ് അയാളുടെ നഗ്നചിത്രങ്ങൾ തിരികെ അയച്ചു. ഇതോടെ ജീവനക്കാർ ബോസിന്റെ നഗ്നചിത്രങ്ങളും ലൈംഗിക ചാറ്റുകളും അയച്ച് ഇമെയിൽ വഴി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.
ഇതിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ ചിത്രങ്ങൾ ഇരുവരും സ്ഥാപനത്തിന്റെ എച്ച്ആർ വിഭാഗത്തിലേക്ക് അയച്ചു, കൂടാതെ, അവർ ഫോട്ടോകളും ചാറ്റുകളും ബോസിന്റെ ഭാര്യക്ക് മെയിൽ ചെയ്യുകയും ചിത്രങ്ങളുടെ പ്രിന്റൗട്ടുകൾ അവരുടെ ഓഫീസ് വിലാസത്തിലേക്ക് തപാൽ മാർഗമായി അയയ്ക്കുകയും ചെയ്തു.ഇതോടെയാണ് ബോസ് പോലീസിനെ സമീപിച്ചത്. മൊഴി രേഖപ്പെടുത്തുന്നതിനായി ഇരുവർക്കും CrPC 41 (A) പ്രകാരം നോട്ടീസ് അയച്ചതായി പോലീസ് അറിയിച്ചു.