തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പിഴ ചുമത്തിത്തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം.
മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടയ്‌ക്കേണ്ടി വരുന്നത്. ഒരു മാസത്തിനകം തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം, സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. റോജി അഗസ്റ്റിൻ കബളിപ്പിച്ച കർഷകർക്കും പിഴ നോട്ടീസ് നൽകിയിട്ടുണ്ട്. 27 കേസുകളിലെ വിലനിർണയം അവസാനഘട്ടത്തിലാണ്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസെത്തുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.