ചെന്നൈ: ഭൂമിദേവിയെയും ഭാരതമാതാവിനെയും അധിക്ഷേപിച്ചു സംസാരിക്കുന്നത് ഹൈന്ദവ മതവികാരങ്ങൾ വ്രണപ്പെടുന്ന നടപടിയാണെന്നും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി.
ക്രിസ്ത്യൻ മതപുരോഹിതനായ ജോർജ് പൊന്നുസ്വാമിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ പരാമർശിച്ചത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ കന്യാകുമാരിയിലെ ക്രിസ്ത്യൻ മതപുരോഹിതനായ ജോർജ് പൊന്നുസ്വാമിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജോർജ് ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി എന്നതിനായിരുന്നു കേസ്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് അപേക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഹർജിയാണ് കോടതി തള്ളിയത്.
‘ഷൂസ് ധരിക്കാതെ നടന്നാൽ കാലിൽ ചില രോഗങ്ങൾ പിടിപെടും. കാരണം, ഭൂമിദേവിയും ഭാരതമാതാവും അത്തരം രോഗങ്ങൾ ഉണ്ടാക്കുന്നു’-കന്യാകുമാരിയിൽ ഒരു യോഗത്തിൽ സംസാരിക്കവെയാണ് ജോർജിന്റെ വിവാദപരാമർശങ്ങൾ കടന്നുവന്നത്.
ഭൂമിദേവിയെയും ഭാരത് മാതാവിനെയും ഹിന്ദു മതവിശ്വാസികൾ ദൈവങ്ങളായി കണക്കാക്കുന്നതിനാൽ പുരോഹിതന്റെ പരാമർശങ്ങൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇതു മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കി.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live