ദില്ലി: മുറിയില്‍ അടുപ്പ് കത്തിച്ച അമ്മയ്ക്കും മക്കള്‍ക്കും ദാരുണാന്ത്യം. തണുപ്പിനെ പ്രതിരോധിക്കാനായി അമ്മയും മകളും മുറിയിൽ അടുപ്പു കത്തിയ്ക്കുകയായിരുന്നു. തുടർന്ന് അടുപ്പില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാല് കുട്ടികളും മരിക്കുകയായിരുന്നു. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം നടന്നത്. മോഹിത് കാലി എന്ന നിര്‍മാണ തൊഴിലാളിയുടെ ഭാര്യ രാധയും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്.
ഓള്‍ഡ് സീമാപുരിയിലെ ഫ്‌ളാറ്റില്‍ അഞ്ച് പേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന സന്ദേശം ഉച്ചയോടെ പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുങ്ങിയ ചെറിയ മുറിയിലായിരുന്നു ഇവര്‍ താമസിച്ചത്. മുറിയ്‌ക്കുള്ളില്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനാണ് അടുപ്പ് കത്തിച്ചത്. മുറിയില്‍ തങ്ങി നിന്ന പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.