ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഇസ്‍ലാം, ക്രിസ്ത്യൻ, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ചടങ്ങിൽ പങ്കാളികളാകാൻ ആർ.എസ്.എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ പറഞ്ഞു.‘രാം മന്ദിർ, രാഷ്ട്ര മന്ദിർ -എ കോമൺ ഹെറിറ്റേജ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് പൊതുവായ പൂർവീകരും പൊതുവായ മുഖങ്ങളും പൊതുവായ സ്വത്വവും ഉണ്ട്. നാമെല്ലാം ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. പ്രാണപ്രതിഷ്ഠ നടക്കുന്ന സമയം ദർഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ജയ്ശ്രീറാം എന്ന് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം സ്വന്തം ആരാധനാരീതി പിന്തുടരുക’, ആർ.എസ്.എസുമായി ബന്ധമുള്ള മുസ്‍ലിം രാഷ്ട്രീയ മഞ്ചിൻ്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാർ പറഞ്ഞു.
രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, ലോകത്തുള്ള എല്ലാവരുടേതുമാണെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു.