ദില്ലി: ആര്‍ടിപിസിആര്‍ കൊവിഡ് ടെസ്റ്റിനുള്ള ആദ്യ മൊബെെല്‍ ലാബുകള്‍ ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനത്തുവച്ച് ഉദ്ഘാടനം ചെയ്‌ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. .
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ചില സംസ്ഥാനങ്ങളില്‍ 2400 രൂപയാണ്. എന്നാല്‍ ഇത് 499 രൂപയ്ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മറ്റു പരിശോധനാ സംവിധാനത്തിലെ ഫലങ്ങള്‍ ലഭ്യമാകാന്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ മൊബെെല്‍ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആറ് മണിക്കൂറില്‍ ലഭ്യമാകും. ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ആളുകളില്‍ വെെറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാകും. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ദില്ലിയിൽ തന്നെയാണ് ആദ്യ ലാബുകള്‍ ഒരുക്കുക.
സ്പൈസ് ജെറ്റിന്റെ കീഴിലുള്ള സ്‌പൈസ് ഹെല്‍ത്ത് കമ്പനിയുടെ നേതൃത്വത്തില്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പോര്‍ട്ടബിള്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഇരുപത് ലാബുകള്‍ സജ്ജീകരിക്കാനാണ് സ്‌പൈസ് ഹെല്‍ത്ത് ഒരുങ്ങുന്നത്. ലാബില്‍ ഒരു ദിവസം ആയിരത്തിലേറെ പരിശോധനകള്‍ നടത്തും.