ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പാലക്കാട് മലമ്പുഴയ്ക്കടുത്തുള്ള മന്തക്കാട് കവലയിലാണ് സംഭവം അരങ്ങേറിയത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ കാറിന് തീപ്പിടിച്ചത്.
പുറകിൽ വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് കാറിൽ പുകയുയരുന്നത് കണ്ടത്. മന്തക്കാട് കവലയിലുണ്ടായിരുന്നവർ ബഹളം വച്ച് വാഹനം നിർത്തിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമാണ് തീ ആളിപ്പടർന്നത്. ബോണറ്റിനുള്ളിൽ നിന്നാണ് തീപ്പടർന്നത്. കാറിന്‍റെ എഞ്ചിൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
ചുറ്റുമുണ്ടായിരുന്നവർ കൂടിച്ചേർന്ന് സമീപത്തെ കനാലിൽ നിന്നും വെള്ളം കോരിയൊഴിച്ച് തീയണച്ചു. നേരത്തെ തന്നെ തീപടരുന്നത് കണ്ടത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. വാഹനത്തിൽ വിജയകുമാറിനോടൊപ്പം ഭാര്യ ആശ, മക്കളായ വൈഷ്ണവി, മീനാക്ഷി വിജയകുമാറിന്റെ അമ്മ ഉണ്ണിയമ്മ, ചെറിയമ്മ സ്വർണം എന്നിവരാണ് ഉണ്ടായിരുന്നത്.