ഭാരതവും റഷ്യയും സൈനിക സാമഗ്രികൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പുറത്ത് വന്ന ലാവ്‌റോവിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുകാലത്ത് രാജ്യം ആയുധങ്ങൾ വാങ്ങിയിരുന്നത് ബഹുഭൂരിപക്ഷവും റഷ്യയിൽ നിന്നായിരുന്നു. നിലവിൽ റഷ്യയ്‌ക്കൊപ്പം ഫ്രാൻസ്, അമേരിക്ക,ഇസ്രായേൽ തുടങ്ങിയ ലോകരാജ്യങ്ങളിൽ നിന്നും അതി നൂതന ആയുധങ്ങൾ വാങ്ങുന്നുണ്ട്. ആയുധങ്ങൾക്കൊപ്പം സാങ്കേതികവിദ്യാ കൈമാറ്റവും ഇന്ന് വ്യാപാര ഉടമ്പടിയിൽ ഭരതം ആവശ്യപ്പെടുന്നുണ്ട്. പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്കാണ് റഷ്യ ഇപ്പോൾ പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ലോകം ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണ് ഭാരതം.
മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സൈനിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഭാരതത്തിന്റെ സംരംഭത്തെ പൂർണ്ണമായും ഞങ്ങൾ പിന്തുണയ്ക്കുന്നു . നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് കോറിഡോർ ആരംഭിക്കുന്നതും ചെന്നൈ വ്‌ളാഡിവോസ്റ്റോക്ക് റൂട്ട് സ്ഥാപിക്കുന്നതും ഉൾപ്പെടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്ന നിരവധി നടപടികൾ താനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ചയിൽ സ്വീകരിച്ചു. ഇത്തരം സഹകരണം തന്ത്രപരമായ സ്വഭാവമുള്ളതാണെന്നും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കനുസൃതമാണെന്നും യൂറേഷ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും . സൈനിക സാങ്കേതിക വിദ്യയുടെ വിതരണക്കാരെ വൈവിധ്യവത്കരിക്കാനുള്ള ഭാരതത്തിന്റെ ആഗ്രഹത്തെ റഷ്യ മാനിക്കുന്നു. ഭാരതത്തിന് ആവശ്യമായ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഭാരതത്തിൽ തന്നെ നിർമ്മിക്കാനുള്ള ആഗ്രഹത്തെ പിന്തുണയ്ക്കാൻ തയ്യാറാണ് .”-
ലാവ്‌റോവിന്റെ പ്രസ്താവനയിൽ പറയുന്നു.