യുക്രൈനെ സഹായിക്കണമെന്ന് അപേക്ഷിച്ച് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി രംഗത്ത് വന്നു. ഒറ്റയ്ക്കാണ് രാജ്യത്തെ പ്രതിരോധിക്കുന്നതെന്നും റഷ്യയ്ക്ക് മേലുള്ള ഉപരോധം സഹായകരമല്ലെന്നും ക്രൂരമായ ആക്രമണം തടയാന്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ഇടപെടണമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും യുദ്ധം നിര്‍ത്തും വരെ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞങ്ങള്‍ ഒറ്റയ്ക്ക് പ്രതിരോധിക്കുകയാണ്. ലോകത്തിലെ വന്‍ ശക്തികള്‍ ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നുണ്ട്, ഇന്നലത്തെ ഉപരോധം റഷ്യയ്ക്ക് ബോധ്യപ്പെട്ടോ? ഇല്ലെന്നാണ് ഞങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുത്” എന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്‌കി പറഞ്ഞു.
“പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് യുക്രൈനിൽ ആക്രമണം ആരംഭിച്ചതെന്ന് സെലെന്‍സ്‌കി പറഞ്ഞു. സൈനിക സൈറ്റുകളും സിവിലിയന്‍ സൈറ്റുകളും ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണമല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇന്ന് കണ്ടത് ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് അവര്‍ വ്യോമാക്രമണം നടത്തുന്നതാണ്, എന്നും സെലെന്‍സ്‌കി പറഞ്ഞു. ആക്രമണം അവസാനിക്കുന്നതുവരെ ഞങ്ങള്‍ നമ്മുടെ രാജ്യത്തെ സംരക്ഷിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.