കിയവ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വർഷം പൂർത്തിയാകവേ ഒരു വർഷം മുമ്പ് അനധികൃതമായി നാല് യുക്രെയ്ൻ പ്രദേശങ്ങൾ പിടിച്ചെടുത്തതിന്റെ വാർഷികം ആഘോഷിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. തങ്ങളുടെ ഭൂമി റഷ്യ അനധികൃതമായി പിടിച്ചെടുത്തതാണെന്ന് യുക്രെയ്ൻ ആരോപിക്കുമ്പോൾ പിതൃഭൂമിയോട് ചേരാനുള്ള ആഗ്രഹം അവിടത്തെ ജനങ്ങൾ സ്വമേധയാ എടുത്തതാണെന്നാണ് വ്ളാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് കൂട്ടിച്ചേർക്കൽ നടത്തിയതെന്നും ഇന്നലെ നൽകിയ സന്ദേശത്തിൽ പുട്ടിൻ വ്യക്തമാക്കി. സെപ്റ്റംബർ ആദ്യം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഡൊണെസ്ക്, ലുഹാൻസ്ക്, സപ്പോരിഷിയ, ഖേഴ്സൺ എന്നീ മേഖലകളിലെ ജനങ്ങൾ റഷ്യയുടെ ഭാഗമാകാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഭരണകക്ഷി ഭൂരിഭാഗം വോട്ടുകളും നേടിയതായാണ് റഷ്യയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. അതേസമയം, കഴിഞ്ഞ വർഷം നടത്തിയ റഫറൻഡവും ഇപ്പോൾ നടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പും തട്ടിപ്പാണെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്.
വാർഷികം ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചെങ്കിലും പരിപാടിയിൽ റഷ്യൻ പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. അതേസമയം, വെള്ളിയാഴ്ച രാത്രി ഒഡേസ, മൈകോളൈവ്, വിന്നിറ്റ്സിയ എന്നീ നഗരങ്ങൾ ലക്ഷ്യമിട്ട് വന്ന 40 ഇറാൻ നിർമിത കാമിക്കാസേ ഡ്രോണുകളിൽ 30 എണ്ണവും യുക്രെയ്ൻ എയർ ഡിഫൻസ് സംവിധാനം തകർത്തതായി വ്യോമസേന അറിയിച്ചു. നേരത്തെ ഉത്തരകൊറിയൻ, ചൈനീസ് ആയുധ സാന്നിധ്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ നിർമ്മിത ആയുധങ്ങളുടെ സാന്നിധ്യം ഇതാദ്യമാണ് .