Thursday, May 2, 2024
spot_img

ശബരിമല പൈങ്കുനി – ഉത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം !മഹോത്സവത്തിന് പരിസമാപ്തിയായത് പമ്പാ നദിയിൽ നടന്ന തിരുആറാട്ടോടെ

ശബരിമല : പത്ത് ദിവസം നീണ്ടുനിന്ന ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി – ഉത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം. പമ്പാ നദിയിൽ നടന്ന തിരുആറാട്ടോടെയാണ് മഹോത്സവത്തിന് പരിസമാപ്തിയായത്.

ആറാട്ട് ബലിക്ക് ശേഷം രാവിലെ ഒൻപത് മണിക്ക് ശബരിമല അയ്യപ്പ  സന്നിധാനത്ത് നിന്ന് ആറാട്ട് എഴുന്നെള്ളത്ത് പമ്പയിലേക്ക് തിരിച്ചു. ഉച്ചക്ക് 11.45 ഓടെ പമ്പയിൽ എത്തിയ ആറാട്ട് എഴുന്നെള്ളത്തിനെ ശരണംവിളികളോടെ ഭക്തർ സ്വീകരിച്ചു.

ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തും അംഗങ്ങളായ അഡ്വ. എ.അജികുമാറും ദേവസ്വം വകുപ്പ് സെക്രട്ടറി എം..ജി രാജമാണിക്യവും ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആറാട്ട് എഴുന്നള്ളിപ്പിന് ഔദ്യോഗിക വരവേൽപ്പും സ്വീകരണവും നൽകി. തുടർന്ന് പമ്പയിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ തിരുആറാട്ട് നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട് കാണാൻ പമ്പയിൽ എത്തിച്ചേർന്നത്.

അയ്യപ്പ സ്വാമിയുടെ തിരു ആറാട്ടിന് ശേഷം പമ്പാഗണപതി ക്ഷേത്രത്തിൽ നടന്ന പറയിടൽ ചടങ്ങും നടന്നു. പമ്പാഗണപതി ക്ഷേത്രത്തിന് മുൻപിൽ ഒരുക്കിയിരുന്ന പഴുക്കാ മണ്ഡപത്തിൽ അയ്യപ്പസ്വാമിയെ ഇരുത്തി ഭക്തർക്ക് സ്വാമി ദർശനത്തിനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു. രാത്രി ആറാട്ട് എഴുന്നെള്ളത്ത് തിരികെ ശബരീശ സന്നിധാനത്ത് എത്തിയപ്പോൾ വലിയ നടപ്പന്തലിൽ വിളക്ക് എഴുന്നെള്ളിപ്പും സേവയും ഉണ്ടായിരുന്നു. ശേഷം ശബരിമല അയ്യപ്പ സ്വാമിയുടെ തിരുൽസവത്തിന് കൊടിയിറങ്ങി. മറ്റ് പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി തിരുനടയും അടച്ചു. മേടമാസ – വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര തിരുനട ഏപ്രിൽ 10 ന് വൈകുന്നേരം അഞ്ചിന് തുറക്കും ഏപ്രിൽ 14 നാണ് മേടം ഒന്ന് വിഷു. അന്ന് അയ്യപ്പ ഭക്തർക്കായി വിഷുക്കണി ദർശനവും വിഷു കൈനീട്ടം നൽകൽ ചടങ്ങും ഉണ്ടാകും. 18 ന് രാത്രി ക്ഷേത്രനട അടയ്ക്കും.

Related Articles

Latest Articles