ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനടതുറന്നു. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ്
സന്നിധാനത്തേക്ക് ഇന്ന് തീർഥാടകരെ പ്രവേശിപ്പിക്കുന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി തിരുനട തുറന്നു. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നാളെ തുലാമാസപ്പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും.
സന്നിധാനത്തേക്ക് 9, മാളികപ്പുറത്തേക്ക് 10 പേരുകളാണ് പട്ടികയിലുള്ളത്. മൂന്നു പേർ ഇരുപട്ടികയിലും ഉണ്ട്. നാളെ ഉഷഃപൂജയ്ക്കു ശേഷം തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, സ്പെഷൽ കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ സാന്നിധ്യത്തിൽ പന്തളം കൊട്ടാരത്തിലെ കൗഷിക് കെ.വർമ, ഋഷികേശ് വർമ എന്നിവർ നറുക്കെടുക്കും.
കോവിഡ് കാരണം കർശന നിയന്ത്രണത്തോടെയാണ് ഭക്തർക്ക് പ്രവേശനം . കുംഭമാസ പൂജ കഴിഞ്ഞ് ഫെബ്രുവരി 18ന് നട അടച്ച ശേഷം ഇതുവരെ ഭക്തരെ പ്രവേശിപ്പിച്ചിട്ടില്ല. തുലാമാസ പൂജ 21 വരെയുണ്ട്. 250 പേർക്കാണ് ദിവസവും ദർശനം . പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത വർക്കു മാത്രമാണ് സന്നിധാനത്തേക്ക് അനുമതി . 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകണം.അതിനു മുൻപുള്ളതാണെങ്കിൽ നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തണം.