പത്തനംതിട്ട: ശബരിമല സോപാനത്ത് ഹരിവരാസനം പാടി നടയടച്ചു.ഗുരുതി തർപ്പണത്തോടെ തീർത്ഥാടന കാലം കൂടി പൂർത്തിയാവുകയാണ്.രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിതർപ്പണവും നടന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം കിട്ടിയ തീർത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ഇതിനു ശേഷമേ മുഴുവൻ വരുമാനം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.