തൃശ്ശൂര്‍:സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ പ്രവീൺ റാണ പിടിയിൽ.
കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പോലീസ് പിടിയിലായത്.ഇതര സംസ്ഥാനത്തും പോലീസ് അന്വേഷണം ശക്തമായി തുടരുന്നതിനിടയിലാണ് പ്രവീൺ പിടിക്കപ്പെട്ടത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനത്തുനിന്നും മുങ്ങിയത്.
കഴിഞ്ഞ ദിവസം പോലീസ് റാണയെ പിടികൂടുന്നതിനായി കൊച്ചി കടവന്ത്രയിലെ പങ്കാളിയുടെ
ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃശൂർ
പോലീസെത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പോലീസ് മുകളിലേക്ക്
കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടത്. പോലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ബി.എം.ഡബ്ല്യൂ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ റാണ അതില്‍ ഇല്ലായിരുന്നു.ആലുവക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം ആരംഭിക്കുകയായിരുന്നു.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.