ദുബായ്: മലയാളി താരവും രാജസ്ഥാന് റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം നൽകി. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയിൽ തുടരാനാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് റിപ്പോർട്ട്. ഐപിഎൽ രണ്ടാം പാദത്തിൽ മിന്നുന്ന പ്രകടനം സഞ്ജു പുറത്തെടുത്തിരുന്നു. രാജസ്ഥാന്റെ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിന്റെ ഫോം ശ്രദ്ധനേടിയിരുന്നു. രണ്ടാം പാദത്തിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റണ്‍സാണ് വിക്കറ്റ് കീപ്പറായ സഞ്ജു നേടിയത്.
നിലവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാഹുൽ ചഹാർ, ഹാർദിക് പാണ്ഡ്യ എന്നിവരടക്കമുള്ള താരങ്ങൾക്ക് രണ്ടാം പാദത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ടീമിലുള്ള താരങ്ങളുടെ ഫോമില്ലായ്മ കണക്കിലെടുത്ത് സഞ്ജുവിനെ ടീമിലേക്ക് ബിസിസിഐ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ അന്തിമ ടീമിനെ ഒക്ടോബർ15നാണ് പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.