Sunday, May 5, 2024
spot_img

സ്വർണ്ണക്കടത്ത് കേസിൽ ഗൂഢാലോചന; കെ ടി ജലീലിൻറെ പരാതിയിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : മുൻ മന്ത്രി കെ.ടി. ജലീലിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിൽ ആണ് സരിത്തിനെ എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ച് ചോദ്യം ചെയ്യുന്നത്. സ്വപ്നയും, പി.സി.ജോർജും ആണ് കേസിലെ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, കെ ടി ജലീൽ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയതിൽ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി പുറത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

ഇതിന് പിന്നാലെ രാലൈഫ് മിഷൻ കേസിൽ നാടകീയമായി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള വിജിലൻസിന്‍റെ പതിവ് നടപടികൾ തെറ്റിച്ചാണ് അതിവേഗം സരിത്തിനെ കൊണ്ടുപോയത്. ഈ കേസിൽ സരിത്തിനെ നേരത്തെ ചോദ്യം ചെയ്തതാണ്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്ന ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള ഈ നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിനെതിരായ തുടർനീക്കം തന്നെയാണിതെന്ന ആരോപണൺ ഉയർന്നിരുന്നു. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെ തന്നെയായിരുന്നു. സിബിഐ വരും മുമ്പ് ലൈഫിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ലൈഫ് കേസിൽ പ്രതിയായ ശിവശങ്കറിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തതാണെങ്കിലും അന്വേഷണം പൂർത്തിയാക്കിയിരുന്നില്ല.

അടുത്ത നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള പൊലീസ് അന്വേഷണമാണ്. മുഖ്യമന്ത്രി രാവിലെ ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമൊപ്പം ആരോപണം നേരിടുന്ന കെ ടി ജലീൽ കൻറോൺമെന്‍റ് പൊലീസിൽ പരാതി നൽകിയത്. സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെയാണ് കെ ടി ജലീലിന്‍റെ പരാതി. സർക്കാറിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടിൽ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത് .

Related Articles

Latest Articles