ഹൈദരാബാദ്: തെന്നിന്ത്യൻ താരം സായ് പല്ലവി കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയെ തുടർന്നാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തത്.
പണ്ഡിറ്റുകളുടെ പലായനവും വംശഹത്യയും ചിത്രീകരിച്ച ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെയും ഗോരക്ഷ പ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലാണ് സായ് പല്ലവി പരാമർശം നടത്തിയതെന്നാണ് പരാതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാതിക്കാസ്പദമായ പരാമർശം സായ് പല്ലവി ഉന്നയിച്ചത്.
വിരാട പർവ്വം എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോഴാണ് സംഭവംനടന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട കലാപത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങളോട് ഉപമിച്ചതാണ് പരാമർശം വിവാദമാകാൻ ഇടയാക്കിയത്. നടിയുടെ അഭിമുഖം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് സുൽത്താൻ ബസാർ പോലീസ് വ്യക്തമാക്കി.
നടിയുടെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ചോദ്യകർത്താവ് ആരാഞ്ഞപ്പോഴാണ് സായ് പല്ലവി വിവാദ പരാമർശം നടത്തിയത്. താൻ നിഷ്പക്ഷമായി ചിന്തിക്കുന്നയാളാണെന്നും വളർന്നുവന്നത് അത്തരമൊരു സാഹചര്യത്തിലാണെന്നും സായ് പല്ലവി പറഞ്ഞു. ഇടതുപക്ഷമാണോ വലതുപക്ഷമാണോ ശരിയെന്ന് ചോദിച്ചാൽ അതിനുത്തരം തനിക്ക് പറയാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയും പശുക്കടത്തിനെ തുടർന്നുണ്ടാകുന്ന ആക്രമണങ്ങളും ഒരേതട്ടിലാണെന്ന് സായ് പല്ലവി അഭിപ്രായപ്പെട്ടത്. ഇതോടെ നടിയുടെ അഭിമുഖം വൈറലാകുകയും വിവാദ പരാമർശം വലിയ തോതിൽ ചർച്ചയാകുകയുമായിരുന്നു.