ദില്ലി: പൊലീസ് അറസ്റ്റ് ചെയ്ത അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചു.കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത് അഞ്ച് ദിവസത്തേക്കാണ് . ഉത്തര്‍പ്രദേശ് പൊലീസ് സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ദില്ലിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ തുടരും. ഈ കേസിൽ കൂടി ജാമ്യം നേടിയാൽ മാത്രമേ സുബൈറിന് ജയിൽ മോചിതനാകാൻ കഴിയൂ .