ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ പര്യവേഷണമായ ആദിത്യ എൽ 1 മിഷൻ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. സ്ത്രീകളടക്കമുള്ള ശാസ്ത്രജ്ഞര്‍ സംഘത്തിലുണ്ടായിരുന്നു. ആദിത്യ എല്‍ – 1 ന്റെ ലോഹത്തില്‍ തീര്‍ത്ത ചെറു മാതൃക ശാസ്ത്രജ്ഞര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഐ എസ് ആര്‍ ഒ മേധാവി എസ് സോമനാഥിനായി ക്ഷേത്രത്തില്‍ വിശേഷ പൂജയും നടന്നു.
ചന്ദ്രയാൻ 3 ദൗത്യത്തിന് മുന്നോടിയായി സമാനരീതിയില്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ പ്രാര്‍ഥനയ്ക്കും വഴിപാടിനുമായി തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇന്ത്യ ചന്ദ്രനിലേക്ക് കുതിക്കുമ്പോഴും ആചാരങ്ങളില്‍ നിന്ന് പിടിവിടാതെയുള്ള ശാസ്ത്രജ്ഞരുടെ പ്രവൃത്തി അന്ന് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അത് വ്യക്തിപരമായ കാര്യമാണെന്നുമായിരുന്നു ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് നല്‍കിയ വിശദീകരണം.
പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കും. പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. പിഎസ്എൽവി റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഭൂമിക്കും സൂര്യനും മദ്ധ്യേയുള്ള എൽ1 പോയിന്റിലാണ് പേടകം എത്തുന്നത്. ഇതിനായി നാല് മാസം എടുക്കും. സൂര്യനിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണപഥത്തിലാണ് പേടകം എത്തുന്നത്.