തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഫോറന്‍സിക് പരിശോധനാ ഫലത്തെ തള്ളാന്‍ പോലീസിന് എങ്ങനെ സാധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും പോലീസിനെ ഉപയോഗിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഫോറന്‍സിക് പരിശോധന ശാസ്ത്രീയമാണ്.
ദേശീയ ഏജന്‍സികള്‍ക്ക് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്ന ബി.ജെ.പി വാദം തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകള്‍.ആനിമേഷന്‍ ചിത്രങ്ങളുമായി വന്ന് ഫോറന്‍സിക് പരിശോധനഫലം തള്ളുന്ന പൊലീസ് പാലക്കാട് പീഡനം അന്വേഷിച്ച സി.പി.എം കമ്മീഷനേക്കാള്‍ അപഹാസ്യമാവുകയാണ്.
അമര്‍ചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പൊലീസിന്റേത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറന്‍സിക് വിഭാഗം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത വാദവുമായി പ്രതിരോധിക്കാമെന്നത് ശുദ്ധവിവരക്കേടാണ്.