ദില്ലി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായ (Modis Security Breach) സംഭവത്തിൽ സംസ്ഥാന സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതോടെ പതിനഞ്ച് മിനിറ്റിലധികം നേരമാണ് അദ്ദേഹത്തിന്റെ വാഹനം വഴിയിൽ കിടന്നത്. ഈ സംഭവത്തിലാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്.
എന്നാൽ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും സംഭവച്ചിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അവകാശവാദം. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെയാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. ഫ്ളൈ ഓവറിൽ 20 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനിൽക്കേണ്ടി വന്നു. എന്നാൽ ഈ സമയം പ്രതിഷേധക്കാരെ മാറ്റാതെ പോലീസ് ഉദ്യോഗസ്ഥർ അവർക്കൊപ്പമിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശം കണക്കിലെടുത്താണ് അദ്ദേഹം റാലി ഒഴിവാക്കി മടങ്ങിയത്.
അതേസമയം ഇതിന് പിന്നാലെ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ഒരു സംസ്ഥാന സർക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് ആദ്യമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചൂണ്ടിക്കാട്ടി.