ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ആർട്ടിക്കിൾ 370 റദ്ദാക്കിയവരുമായി ബന്ധം സ്ഥാപിച്ചാണ് രാജിയെന്ന് സംശയിക്കുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
‘ഞാനും ഗുലാം നബി ആസാദും ഒരേ സമയത് രാഷ്ട്രീയത്തിൽ എത്തിയവരാണ്. ഞങ്ങൾ ഒരേ പ്രായക്കാരും മികച്ച ബന്ധവുമാണ് ഞങ്ങൾക്കിടയിലുള്ളത്. പക്ഷേ ഈ തീരുമാനത്തിൽ എനിക്ക് വേദനയുണ്ട്. 1977ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന് വലിയ ധനനഷ്ടം സംഭവിച്ചു. ജമ്മു കശ്മീരിൽ നിന്ന് വിജയിക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തെ മഹാരാഷ്‌ട്രയിൽ നിന്ന് മത്സരിപ്പിച്ചു. അവിടെ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തി. രണ്ട് തവണ ലോക്‌സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതായത് മുപ്പത് വർഷം. പാർട്ടി ഇത്ര നന്നായി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടും ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ താൻ അസ്വസ്ഥനാണെന്നും’ അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരെയും നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ച് കൊണ്ടാണ് ഗുലാം നബി ആസാദ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകി പാർട്ടി വിടുന്നത്. എന്നാൽ ഈ ഒരു രാജി സംശയിക്കേണ്ടി ഇരിക്കുന്നു എന്നാണ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചിരിക്കുന്നത്.തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു എന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ് എന്നും പാർട്ടിക്കായി ജീവൻ നൽകിയ മുഴുവൻ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.