തിരുവനന്തപുരം: സിറ്റിംഗ് എം പി ശശി തരൂരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ തമ്പാനൂർ സതീഷ്. സാധാരണ പ്രവർത്തകരോട് പുച്ഛവും അവഗണനയുമായിരുന്നു തരൂരിന്. അവസരം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കും. പ്രവർത്തകരെ ഒരാളെയും വീട്ടിൽ കയറ്റാറില്ല. എം പി എന്ന നിലയിൽ തരൂർ തികഞ്ഞ പരാജയമായിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ഇനി കേരളത്തിലെ ബിജെപി പ്രവർത്തകർക്കൊപ്പം താൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് തമ്പാനൂർ സതീഷ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. പാർട്ടി വിടുമ്പോൾ ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് നേതാവ് പത്മിനി തോമസിനും മറ്റൊരു ഡി സി സി ജനറൽ സെക്രട്ടറി ഉദയനും നൂറോളം പ്രവർത്തകർക്കും ഒപ്പമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേതാക്കളെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്‌ഘാടനവും കെ സുരേന്ദ്രൻ നിവ്വഹിച്ചു. മുതിർന്ന ബിജെപി എൻ ഡി എ നേതാക്കൾ പങ്കെടുത്തു.