ദില്ലി: സൈബര്‍ ലോകത്തെ അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐആൻഡ്ബി) 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.
അശ്ലീല ഉള്ളടക്കങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത്.
ഭാരത സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള വിപുലമായ കൂടിയാലോചനകൾ അടക്കം നടത്തി കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അശ്ലീലമായ ഉള്ളടക്കങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.
നിരോധിച്ച 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള യെസ്മയും നിരോധിച്ചവയില്‍ പെടുന്നു.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്കുകൾ, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.