Tuesday, May 7, 2024
spot_img

പാലക്കാട്ടെ കസ്റ്റഡി മരണം ! ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 2 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാലക്കാട്ടെ കസ്റ്റഡി മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം നടത്തുക.

പാലക്കാട്‌ എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടിലെത്തി നടത്തിയ പരിശോധനയ്ക്കൊടുവിൽ വീട്ടിൽ നിന്ന് 2 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് ഏകദേശം 25 ലക്ഷം രൂപ മൂല്യമുണ്ട് എന്നാണ് കണക്കാക്കുന്നത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഷോജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിക്കും. സംഭവത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.

Related Articles

Latest Articles