കൊച്ചി: വിവാഹ മേക്കപ്പിനിടെ അനീസ് അൻസാരി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതികൾ നൽകിയ പരാതിയിൽ, പ്രതി അനീസ് അന്‍സാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. വിദേശ വനിതയടക്കം നാലു യുവതികളാണ് ഇയാൾക്കെതിരെ പരാതി കൊടുത്തിരിക്കുന്നത്.
ആരോപണങ്ങള്‍ വ്യാജമാണെന്നും, കെട്ടിച്ചമച്ചതാണെന്നും ജ്യാമാപേക്ഷയിൽ പറയുന്നു. തന്റെ മേഖലയിൽ തന്നെയുള്ള മറ്റു മേക്കപ്പ് ആർട്ടിസ്റ്റുകൾ വ്യക്‌തി വൈരാഗ്യം തീർക്കാനായി കെട്ടിച്ചമച്ച ആരോപണങ്ങളും പരാതികളുമാണെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വിഷയത്തിൽ സർക്കാർ ഇന്ന് കോടതിയെ നിലപാടറിയിക്കും. കഴിഞ്ഞ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി സർക്കാരിന്റെ നിലപാട് ചോദിച്ചിരുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുക.