ബെംഗളൂരു : ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷ നേടാൻ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയില്‍നിന്ന് മുപ്പതുകാരിയായ വനിതാ ആര്‍ക്കിടെക്ട് റോഡിലേക്കു ചാടി. രാത്രി ബൈക്ക് ടാക്‌സിയില്‍ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ യുവതി സഞ്ചരിച്ചിരുന്ന ബൈക്ക് ടാക്സിയിലെ ഡ്രൈവര്‍ ലൈംഗികാതിക്രമത്തിനു മുതിരുകയും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് മറ്റ് മാർഗങ്ങളില്ലാതെ യുവതി ചാടി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ 21 നായിരുന്നു സംഭവം.
രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. തുടർന്ന് ഡ്രൈവര്‍ എത്തുകയും യുവതിയെ ബൈക്കില്‍ കയറ്റി യാത്ര ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഒടിപി നോക്കാനെന്ന വ്യാജേന തന്ത്രപരമായി യുവതിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഡ്രൈവര്‍ തെറ്റായ ദിശയിലേക്ക് ബൈക്ക് ഓടിക്കുകയായിരുന്നു. യുവതി ബഹളം വച്ചിട്ടും ഡ്രൈവര്‍ ബൈക്ക് നിര്‍ത്തിയില്ല.
ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നു മനസിലായ യുവതി മൊബൈല്‍ പിടിച്ചുവാങ്ങി. ഇതിനെത്തുടർന്ന് ബൈക്ക് അതിവേഗത്തില്‍ പായിച്ച ഇയാൾ യുവതിയെ കടന്നുപിടിച്ചു. ഒടുവില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് യുവതി റോഡിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ നൽകിയ പരാതിയെത്തുടർന്ന് ദീപക് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തുവെന്നു പൊലീസ് അറിയിച്ചു

