തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസിൽ SFIO അന്വേഷണം തുടരും. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്. സിഎംആറിൽ രണ്ട് ദിവസം നടന്ന പരിശോധനയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ കെഎസ്ഐഡിസിയിൽ പരിശോധന നടത്തിയത്.
എക്സാലോജിക്കിൽ നിന്ന് വിവരങ്ങൾ തേടാനുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്‌ക്ക് നോട്ടീസ് അയക്കാനാണ് സാധ്യത. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെഎസ്ഐഡിസി ഹർജി നൽകിയിരുന്നു. ഇതിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം മറുപടി നൽകും.
സിഎംആർഎൽ-എക്സാലോജിക് വിവാദ ഇടപാടിൽ ആദായ നികുതി വകുപ്പിൽ നിന്ന് എസ്എഫ്ഐഒ കൂടുതൽ വിവരങ്ങൾ തേടിയെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സിഎംആർഎൽ സമർപ്പിച്ച ആദായ നികുതി വിവരങ്ങളിൽ എസ്എഫ്ഐഒ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൂടുതൽ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായി ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.