കൊച്ചി: കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന്റെ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസം അബൂബക്കർ കുറ്റക്കാരനാണെന്ന് കൊച്ചി എൻഐഎ കോടതി വിധിച്ചിരുന്നു. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ഭീകരനെതിരെ തെളിഞ്ഞത്. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ് അബൂബക്കർ.
2018 മെയ് 15-നാണ് ഭീകരനെ എൻഐഎ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് പ്രതി കേരളത്തിൽ സ്ഫോടന പരമ്പരയ്‌ക്ക് ആസൂത്രണം ചെയ്യുകയായിരുന്നു. കൂടാതെ യുവാക്കളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാൻ സമൂഹമാദ്ധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് എൻഐഎ കണ്ടെത്തൽ. കാസർകോട് ഐഎസ് കേസിന്റെ ഭാഗമായിരുന്നു ഈ കേസും.
യുപിഐയിലെ സെക്ഷൻ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. കോടതിയിൽ റിയാസിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വീട്ടിൽ നിന്നും കണ്ടെത്തിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്. തെളിവുകൾ എല്ലാം പരിശോധിച്ചതിന് ശേഷമാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.