ഇസ്രായേൽ – ഹമാസ് യുദ്ധം രക്ത രൂക്ഷിതമായി ഇപ്പോഴും തുടരുകയാണ്. യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ രണ്ടായിരത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, ഗാസ മുനമ്പിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇപ്പോഴിതാ,
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ കെ കെ ഷൈലജ ടീച്ചർ പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. കാരണം എന്തെന്നാൽ, ഇടത് സഹയാത്രികരെല്ലാം ഹമാസ് ഭീകരരെ ഹമാസ് പോരാളികൾ എന്ന് വിളിക്കുമ്പോൾ ടീച്ചർ ഉള്ള സത്യം സത്യസന്ധമായി അങ്ങ് വിളിച്ചുപറഞ്ഞു. പക്ഷേ പണി ചെറുതായി പാളിപ്പോയി. പോസ്റ്റിലെ ഹമാസ് ഭീകരർ എന്നവാക്ക് ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പിനാണ് തുടർന്ന് വഴിവെച്ചത്. അതോടെ ഗത്യന്തരമില്ലാതെ ടീച്ചർക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരർ എന്ന വാക്ക് തന്നെ നീക്കം ചെയ്യേണ്ടി വന്നു. എന്നാൽ പോസ്റ്റിന്റെ എഡിറ്റിംഗ് ഹിസ്റ്ററിയിൽ ആദ്യം ഹമാസ് ഭീകരർ എന്നും പിന്നീട് ഹമാസ് എന്നു മാത്രവുമാക്കി മാറ്റിയത് കയ്യോടെ പൊക്കിയെടുത്ത ട്രോളന്മാർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ മലക്കം മറിച്ചിൽ തുറന്നു കാട്ടുകയാണ്.
യഥാർത്ഥത്തിൽ യുദ്ധങ്ങളുടെ ഭീകരതയെ കുറിച്ചാണ് ഷൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഇത്തരം യുദ്ധങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും ടീച്ചർ സൂചിപ്പിച്ചു. എന്നാൽ ഈ പോസ്റ്റിൽ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ കുറിച്ച് പറഞ്ഞ ഒരു വരിയാണ് ടീച്ചറെ കുഴപ്പിച്ചത്. ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിൽ പ്രതിഷേധവുമായി നിരവധി മതമൗലികവാദികളാണ് ഈ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ഹമാസ് ഭീകരർ അല്ല പോരാളികൾ ആണെന്നാണ് ഇവരുടെ വാദം. ഹമാസ് ഭീകരവാദി ആണെങ്കിൽ ചെഗുവേര അടക്കമുള്ളവരും ഭീകരവാദി ആണല്ലോ എന്ന വാദവും ചിലർ ഉയർത്തി. കമ്മ്യൂണിസ്റ്റുകാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളതെന്നും മറ്റുചിലർ ചൂണ്ടികാട്ടുകയുണ്ടായി.
അതേസമയം, ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഗാസ സ്‌ട്രൈക്കിന്റെ ധനമന്ത്രി ജവാദ് അബു ഷമാലയെയും മുതിര്‍ന്ന ഹമാസ് രാഷ്ട്രീയ നേതാവായ സക്കറിയ അബു മാമറിനെയും ഇസ്രായേല്‍ പ്രതിരോധ സേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. അതേസമയം ഗാസയില്‍ മാത്രമായി ആയിരത്തോളം പേരാണ് മരണപ്പെട്ടത്. കുടിവെള്ളവും, ഭക്ഷണവുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഗാസ നിവാസികളുള്ളത്. കൂടാതെ, ഗാസയില്‍ അഞ്ചാം ദിനവും അതിശക്തമായ ബോംബിംഗ് തുടരുകയാണ്. ഇത്രയും ദിവസമായി മേഖലയില്‍ വൈദ്യുതി ലഭ്യമായിട്ടില്ല. കൂടാതെ ഗാസയിലെ ആരോഗ്യ മേഖലയും ഒന്നാകെ തകര്‍ന്നിരിക്കുകയാണ്.