വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ സ്പെക്ട്രം ലേല കുടിശ്ശികയും എ ജി ആറും ഓഹരികളാക്കി മാറ്റാൻ ബോർഡ് തീരുമാനം. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കുറിശ്ശിക തുക ഓഹരിയാക്കി സർക്കാരിന് കൈമാറാൻ തീരുമാനം. ഇതനുസരിച്ച് കമ്പനിയുടെ 35.08 % ഓഹരികൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കും.കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് കമ്പനിക്ക് നൽകിയ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർക്കാരിലേക്കുള്ള കമ്പനിയുടെ കുടിശ്ശിക ഏകദേശം 16000 കോടി രൂപ വരുമെന്നാണ് കമ്പനി ഓഹരി വിപണികൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നത്.
ഓഹരി കൈമാറ്റത്തിന് ശേഷം കമ്പനിയുടെ പ്രൊമോട്ടർ മാരുടെ ഓഹരി വിഹിതത്തിൽ മാറ്റമുണ്ടാകും. 28.05% ഓഹരികൾ വോഡഫോൺ ഗ്രൂപ്പിനും 17.08 % ഓഹരികൾ ആദിത്യ ബിർളാ ഗ്രൂപ്പും കൈവശം വയ്ക്കും. കുടിശിക ഓഹരികളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നേരത്തെ കമ്പനിക്ക് 90 ദിവസത്തെ സമയം അനുവദിച്ചിരുന്നു.