ദില്ലി: വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എം ശ്രീജിത്തിന് രാജ്യം ശൗര്യചക്ര നല്‍കി ആദരിക്കും. കൂടാതെ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കും രാജ്യം ശൗര്യചക്ര നല്‍കി ആദരിക്കും. ടോക്കിയോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേടിയ സുബേദാര്‍ നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിക്കും.
ഒമ്പത് പേര്‍ക്ക് അടക്കം മരണാന്തരബഹുമതിയായി പന്ത്രണ്ട് ജവാന്മാര്‍ക്ക് ശൗര്യചക്ര സമ്മാനിക്കും. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. മറ്റു ആറ് പേര്‍ സിആര്‍പിഎഫ് ജവാന്മാരാണ്.
എം. ശ്രീജിത്തിന് പുറമേ ഹവില്‍ദാര്‍ അനില്‍കുമാര്‍ തോമര്‍, ഹവില്‍ദാര്‍ കാശിറായ് ബമ്മനല്ലി, ഹവില്‍ദാര്‍ പിങ്കു കുമാര്‍, ശിപായി ജസ്വന്ത് കുമാര്‍, റൈഫിള്‍മാര്‍ രാകേഷ് ശര്‍മ്മ എന്നീ സൈനികരേയും ശൗര്യചക്ര നല്‍കി ആദരിക്കും. ദിലീപ് മാലിക്, അനിരുദ്ധ് പ്രതാപ് സിങ്, അജീത് സിങ്, വികാസ് കുമാര്‍, പൂര്‍ണാനന്ദ്, കുല്‍ദീപ് കുമാര്‍ എന്നീ സിആര്‍പിഎഫ് ജവാന്മേരേയും ശൗര്യചക്ര നല്‍കി ആദരിക്കും.
അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്കും, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും, 29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്കും എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്നാന്‍ എന്നിവര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് തുടങ്ങിയ മൂന്നു മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം ലഭിച്ചു.