ടെഹ്‌റാൻ: ഇറാനിലെ ടെഹ്റാനിലെ ഹോട്ടലിൽ ഹിജാബ് ധരിക്കാതെ സഹോദരിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ഇറാനിയൻ ഭരണകൂടം.ഡോണിയ റാദ് എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്ത്.
ഈ യുവതി സഹോദരിയോടൊപ്പം ഹിജാബ് ധരിക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കു വെച്ചിരുന്നു.ചിത്രം വൈറലായതിനു പിന്നാലെ പോലീസ് ഡോണിയയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇറാനിലെ ഏറ്റവും വലിയ ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന എവിൻ ജയിലിലെ 209-ാം നമ്പർ വാർഡിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
അവകാശ സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി ആളുകളെയാണ് ഇറാനിയൻ ഭരണകൂടം നിശ്ശബ്ദരാക്കി ജയിലിൽ അടച്ചിരിക്കുന്നത്. പ്രശസ്ത കവിയായ മൊണാ ബൊറുസൂയി, ഇറാനിയൻ ഫുട്‍ബോൾ താരം ഹൊസൈൻ മഹിനി, ഇറാനിയൻ മുൻ പ്രസിഡന്റിന്റെ മകൾ ആലി അക്ബർ ഹാഷ്മി റഫ്സാൻജാനി, ഫൈസേഹ് റഫ്സാൻജാനി തുടങ്ങിയ പ്രമുഖർ നിലവിൽ ജയിലിലാണ്.
ഭരണകൂടത്തിന്റെ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് കുർദിഷ് വനിതയായ മാഷാ അമിനിയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വെച്ച് യുവതി മരണപ്പെടുകയും ചെയ്തിരുന്നു.ശേഷം 22 കാരിയുടെ മരണത്തിനുത്തരവാദിയായ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്തുടനീളം നടന്നു. പ്രതിഷേധത്തിൽ കുട്ടികളടക്കം 83 പേർ കൊല്ലപ്പെട്ടെന്ന് ഇറാനിലെ മനുഷ്യാവാകാശ സംഘടനയുടെ കണക്കിൽ പറയുന്നുണ്ട്.
രാജ്യത്ത് ആയിരത്തിലധികം പ്രതിഷേധ പരിപാടികൾ നടന്നു. 28 മാദ്ധ്യമ പ്രവർത്തകർ ഇതിനോടകം ജയിലിലാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ, രാഷ്‌ട്രീയക്കാർ, വക്കീലന്മാർ, മനുഷ്യാവകാശ പ്രവർത്തകർ, സ്ത്രീ ആക്റ്റിവിസ്റ്റുകൾ തുടങ്ങി നിരവധി പേരെയാണ് ഭരണകൂടം അടിച്ചമർത്തി ജയിലിൽ അടച്ചത്.
ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുകയും, കൊന്നൊടുക്കിയ മനുഷ്യരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തി തെരുവിൽ സമരം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഖോം, രഷ്ട്, മഹദ് തുടങ്ങിയ നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്താൻ സമരക്കാർ ആഹ്വാനം ചെയ്കയും ചെയ്തിട്ടുണ്ട്.