വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ഒയാസിസ് എന്ന ക്ലബിനുള്ളിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പ് നടന്നത്. ആക്രമണം നടത്തിയതാരെന്ന് ഇതുവരെയും കണ്ടെത്തിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
വെടിവയ്പ്പ് നടക്കുന്ന സമയത്ത് ക്ലബ്ബിൽ നൂറോളം പേർ ഉണ്ടായിരുന്നു. എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. പൂർണ സുരക്ഷയുള്ള ക്ലബ്ബിനുള്ളിൽ എങ്ങനെയാണ് ആയുധം പ്രവേശിപ്പിച്ചതെന്ന് അറിയില്ലെന്നും ക്ലബ്ബിന്റെ ഉടമയും പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
പരിക്കേറ്റ 12 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ വെടിവയ്പ്പ് ദിനംപ്രതിയുള്ള സംഭവമായി മാറിയിരിക്കുകയാണ്. ഈ വർഷം മാത്രം 66 വെടിവെപ്പുകളാണ് നടന്നത്.