ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം നീളും. കടുപ്പമേറിയ അവശിഷ്ടങ്ങളിൽ തട്ടിയതോടെ സുരക്ഷാകുഴൽ അകത്തേക്കു കടത്താനുള്ള ഡ്രില്ലിംഗ് നിർത്തി വച്ചു.കോൺക്രീറ്റ് കൂനയ്ക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളുണ്ട്. ഇവ മുറിച്ച ശേഷം മാത്രമേ ഡ്രില്ലിങ് തുടരാനാകൂ. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താൻ ഇനിയും 10 മീറ്ററോളം തുരക്കണം. ഇന്ന് 2.5 മീറ്റർ മാത്രമാണ് തുരക്കാനായത്.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി.), സതല്ജ് ജല്‍വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎന്‍എല്‍.) റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്ഐഡിസിഎല്‍), തെഹ്രി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടിഎച്ച്ഡിസിഎല്‍), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) തുടങ്ങിയ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുക്കുന്നുണ്ട്.