ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് പൂർത്തിയായി.
തുരങ്കത്തിനുള്ളില്‍ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിങ് ആരംഭിച്ചു. ആറ് പേരങ്ങുന്ന സംഘമാണ് ചെറിയ ഡ്രില്ലിങ്ങ് മെഷീനുകൾ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തുന്നത്. ഇവര്‍ മൂന്ന് ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം 50 സെന്റീമീറ്ററോളം ഇവർ ഡ്രിൽ ചെയ്തിട്ടുണ്ട്.
ഡ്രില്ലിങ്ങിലൂടെ തുരങ്കത്തില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കും. അതേസമയം തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ മെഷീന്റെ മുറിഞ്ഞുപോയ ബ്ലേഡുകള്‍ മുഴുവനായും നീക്കം ചെയ്തു.
ഇന്ത്യന്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. അതേസമയം പ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്.