കുമളി : ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കാട് കടത്തപ്പെട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽത്തന്നെ തമ്പടിച്ചിരിക്കുന്നു. ആനയെ കേരള വനമേഖലയിലേക്കു തിരികെ തുരത്താനുള്ള തമിഴ്നാടിന്റെ ശ്രമം നിലവിൽ വിജയിച്ചിട്ടില്ല. ഇതിനിടെ മേഘമലയിലേക്കു പോകുന്ന ചുരത്തിൽ ഇന്നലെ രാത്രി അരിക്കൊമ്പൻ ബസിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
ദിവസങ്ങളായി മേഘമലയ്ക്കു സമീപത്തെ മണലാർ, ഇറവങ്കലാർ തുടങ്ങിയ മേഖലകളിലാണ് അരിക്കൊമ്പൻ. മേഘമലയിൽ ചിന്നക്കനാലിലേതിനു സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമായതിനാൽ അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള സാധ്യത നാൾക്ക് നാൾ കുറയുകയാണെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ അരിക്കൊമ്പനുള്ള മേഘമല കടുവാ സങ്കേതത്തിനുള്ളിൽനിന്ന് വീണ്ടും ഇറങ്ങി വരാതിരിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്‌നാട് വനപാലകർ നടത്തുന്നത്. വീണ്ടും ഇറങ്ങിവന്നാൽ മേഘമലയ്ക്കു താഴെയുള്ള വൻ ജനവാസ മേഖലയും കൃഷിഭൂമിയുമടങ്ങിയ ചിന്നമന്നൂരിലേക്കു പോകാൻ സാധ്യതയുണ്ട്.ഇത് മുൻ കൂട്ടികണ്ടാണ് വനം വകുപ്പിന്റെ ദ്രുതഗതിയിലുള്ള നീക്കം.