ലക്‌നൗ: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്. ഒരേസമയം പല ജില്ലകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി താമസിക്കുന്ന 60 ലധികം റോഹിംഗ്യകളെ അറസ്റ്റ് ചെയ്തു. കന്നുകാലികളെ കശാപ്പ് ചെയ്യുന്ന ഫാക്ടറികളില്‍ പണിയെടുക്കുന്നവരാണ് പിടിയിലായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് യു.പി എടിഎസിന്റെ വിവിധ ടീമുകള്‍ ഒരേസമയം വിവിധ ജില്ലകളിലായി പരിശോധന ആരംഭിച്ചത്. മഥുര, അലിഗഡ്, ഹാപൂര്‍ എന്നീ ജില്ലകളിലെ റോഹിംഗ്യകളുടെ സാന്നിധ്യത്തെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം പരിശോധിച്ച ശേഷമാണ് എടിഎസ് ഒരേസമയം റെയ്ഡ് നടത്തിയത് . പിടികൂടിയ റോഹിംഗ്യകളില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. തിരച്ചിലില്‍ ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. റോഹിംഗ്യകളെ എപ്പോള്‍, ആരാണ് അതിര്‍ത്തി കടത്തിവിട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എടിഎസും പോലീസും.