ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് സൈന്യം (Indian Army). ആറ് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന കൂട്ടത്തോടെ വധിച്ചതായി റിപ്പോർട്ട്. കശ്മീരിലെ രജൗരിയിലെ വനമേഖലയിലാണ് ഭീകരരുമായി ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
പാകിസ്ഥാനിൽ നിന്നും അതിർത്തികടന്നെത്തിയ 10 ലഷ്‌കർ ഭീകരർ രജൗരി വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സേനാംഗങ്ങൾ പരിശോധന നടത്തി. എന്നാൽ പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിൽ ആറ് പേരെയാണ് വധിച്ചത്.
ബാക്കിയുള്ളവർക്കായാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ 16ാം കോറിലെ സേനാംഗങ്ങളാണ് പ്രദേശത്ത് ഉള്ളത്. അതേസമയം ഏറ്റുമുട്ടലിൽ ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ലഷ്‌കർ ഭീകരരെ കൂട്ടത്തോടെ വധിച്ചതോടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടമാണ് സുരക്ഷാ സേന സ്വന്തമാക്കിയിരിക്കുന്നത്.