ലക്‌നൗ: യുപിയിൽ ആറാംഘട്ട വോട്ടെടുപ്പ് (UP Election 2022) ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂർ ഉൾപ്പെടെ 57 നിയമസഭാമണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. രണ്ട് കോടിയിലധികം ജനങ്ങൾ 57 നിയമസഭാ മണ്ഡലങ്ങളിലുമായി വിധിയെഴുതും. ഗൊരഖ്പൂർ, അംബേദ്കർ നഗർ, ബല്ല്യ, ബൽറാംപൂർ, ബസ്തി, ദിയോരിയ, ഖുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ്‌നഗർ എന്നീ 10 ജില്ലകളിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ ജില്ലകളിലെ 57 സീറ്റുകളിൽ 46ലും വിജയം ബിജെപിക്കായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇക്കുറിയും ഏറെ പ്രതീക്ഷ നൽകുന്ന സീറ്റുകളാണിത്.
2012ൽ ഇവിടെ എട്ട് സീറ്റുകളിൽ മാത്രമായിരുന്നു ബിജെപിക്ക് വിജയിക്കാനായിരുന്നത്. എസ്പിയ്‌ക്കായിരുന്നു അന്ന് മേൽക്കൈ. 32 സീറ്റുകളിലാണ് എസ്പി വിജയിച്ചത്. എന്നാൽ 2017ൽ രണ്ട് സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടിയ്‌ക്ക് നേടാനായത്. യോഗി ആദിത്യനാഥിന് പുറമെ, സ്വാമി പ്രസാദ് മൗര്യ, അജയ് കുമാർ ലല്ലു തുടങ്ങിയവരും ഈ ഘട്ടത്തിൽ ജനവിധി തേടും.
അതേസമയം ഉത്തർപ്രദേശിൽ ഫെബ്രുവരി 27 നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നത്. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. അമേഠി, റായ്ബറേലി, അയോദ്ധ്യ, പ്രതാപ്ഗഢ്, കൗശാംഭി, പ്രയാഗ് രാജ്, ബരാബങ്കി, ഗോണ്ട, ചിത്രകൂട്, സുൽത്താൻപൂർ, ശ്രാവസ്തി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ചിത്രകൂടിലാണ് ഏറ്റവുമധികം പോളിംഗ് നടന്നത്. 59.64 ശതമാനം ആയിരുന്നു പോളിംഗ്. എന്നാൽ പ്രയാഗ് രാജിൽ സ്ഥാനാർത്ഥികളുടെ പ്രതീക്ഷ കുറച്ചുകൊണ്ട് 51.82 ശതമാനം മാത്രമായിരുന്നു പോളിംഗ്. അമേഠി- 53.43%, അയോദ്ധ്യ- 58.01%, ബഹ്റൈച്ച്- 54.60%, ബാരബങ്കി- 54.65%, ചിത്രകൂട്- 59.64%, ഗോണ്ട- 54.47%, കൗഷാമ്പി- 57.01%, പ്രതാപ്ഗഢ്- 52.14%, പ്രയാഗ് രാജ്- 51.82%, റായ്ബറേലി- 56.06%, ശ്രവാസ്തി- 57.24%, സുൽത്താൻപൂർ- 54.88% എന്നിങ്ങനെയാണ് പോളിംഗ് നടന്നത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.