ദില്ലി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഇതോടനുബന്ധിച്ച് ഇപ്പോൾ അഭിപ്രായ സർവ്വേകളും പുറത്തുവന്നിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ (Election Pre Survey) വ്യക്തമാക്കുന്നത്.
യുപിയിലും ഗോവയിലും ബിജെപി തുടർഭരണം ഉറപ്പിക്കുമ്പോൾ പഞ്ചാബിൽ ആം ആദ്മിയാണ് മുന്നിൽ നിൽക്കുന്നത്. ഉത്തരാഖണ്ഡിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എബിപി സി വോട്ടറാണ് സർവ്വേ ഫലങ്ങൾ പുറത്തുവിട്ടത്. ഉത്തർപ്രദേശിൽ അഞ്ച് വർഷം അധികാരത്തിൽ ഇരുന്ന ബിജെപി തന്നെ തുടർഭരണം നടത്തുമെന്നാണ് സർവ്വേ. 403 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിൽ 225-237 അധികം സീറ്റ്( 41.2 ശതമാനം വോട്ട്) ബിജെപിക്ക് ലഭിക്കുമെന്നാണ് സർവ്വേ പറയുന്നത്. ആർഎൽഡിയുമായി സഖ്യം ചേർന്ന് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും യോഗി ആദിത്യനാഥിന്റെ പിന്നിലുണ്ട്. സഖ്യത്തിന് 35 ശതമാനം വോട്ട്(139-151 സീറ്റ്) നേടാനാകുമെന്നാണ് വിലയിരുത്തൽ. ബിഎസ്പിയ്‌ക്ക് 14.2 ശതമാനം വോട്ട്(13-21 സീറ്റ്) ലഭിക്കും. യോഗിയെ താഴെയിറക്കുമെന്ന് വീരവാദം മുഴക്കിക്കൊണ്ട് പ്രചാരണം നടത്തുന്ന കോൺഗ്രസിന്റെ വോട്ട് 7 ശതമാനത്തിലൊതുങ്ങും. പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നേറുമെന്നാണ് റിപ്പോർട്ട്. 117 സീറ്റുകളിലേക്കായി നടക്കുന്ന മത്സരത്തിൽ 55-63 സീറ്റ് വരെ ആം ആദ്മി നേടുമെന്നാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്.ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ് പോരാട്ടം നടത്തുന്നത്.
70 സീറ്റുകളിൽ 31-37 സീറ്റ് വരെ ബിജെപി നേടും. കോൺഗ്രസിന് 30-36 സീറ്റ് വരെ ലഭിച്ചേക്കാം. സംസ്ഥാനത്ത് ആദ്യമായി മത്സരത്തിനിരങ്ങുന്ന ആം ആദ്മി 2-4 സീറ്റ് വരെ നേടി പരാജയപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന ഗോവയിൽ പാർട്ടി തന്നെ വീണ്ടും അധികാരത്തിൽ ഏറുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. അതേസമയം യുപിയിൽ ഇന്ന് ബിജെപി പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പത്രിക പുറത്തിറക്കുക. കഴിഞ്ഞ ദിവസം പ്രകടന പത്രിക പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി പത്രിക പുറത്തിറക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.