ഫുജൈറ: സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ഇറാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്നു. സൗദിയിലെ റാസ് തനൂറാ തുറമുഖത്തുനിന്ന് അമേരിക്കയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോയ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ ആക്രമണ ഭീഷണിയുണ്ടാകുമെന്ന് അമേരിക്ക നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണം നടന്നതായി സൗദിയുടെ ഊർജാകാര്യ മന്ത്രി ഖാലിദ് അൽ ഫാലി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ടാങ്കറുകൾക്ക് വലിയ അളവിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ ഈ മേഖലയിൽ വിന്യസിക്കാൻ അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും അയച്ചിരുന്നു. ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. യെമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.