അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇരുന്നൂറ് ദിവസത്തെ വാസത്തിനു ശേഷം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് മടങ്ങുകയാണ്. ഇവരുടെ യാത്രയിലെ പ്രധാന പ്രശ്‌നം ശുചിമുറിയാണ്.എട്ട് മണിക്കൂറിലേറെ നീളുന്നതാണ് ഇവരുടെ യാത്ര. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലെ ശുചിമുറിയിലെ ചോര്‍ച്ചയാണ് ഇവര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.
ബഹിരാകാശ യാത്രകള്‍ എപ്പോഴും വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതിന്റെ കൂട്ടത്തിലെ ഒന്നായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും ഈ ശുചിമുറി പ്രശ്‌നത്തെ ഗുരുതരമായി എടുക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ഐഎസ്എസിലുള്ള നാസ സഞ്ചാരി മേഗന്‍ മക്ആര്‍തറിനെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. നിലവിലെ പ്രശ്‌നത്തിന് ഒരൊറ്റ പരിഹാരമാണ് നാസ നിര്‍ദേശിക്കുന്നത്. അഡല്‍റ്റ് ഡയപ്പര്‍, അതെ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിനിടെ ഒന്നും വേണ്ടി വന്നാല്‍ രണ്ടും സാധിക്കുക ഡയപ്പറിലായിരിക്കും.
എന്‍ഡവര്‍ തിങ്കളാഴ്ച ഉച്ചക്ക് 02.05 നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കൂട്ടിയോജിപ്പിക്കുക എന്ന് നാസ വ്യക്തമാക്കി. അന്ന് തന്നെ രാത്രി പത്തരയോടെ എന്‍ഡവര്‍ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും. നാസയുടെ മക്ആര്‍തര്‍, ഷെയ്ന്‍ കിംബ്രോ, ജപ്പാന്റെ അകിഹികോ ഹോഷിഡെ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ തോമസ് പെസ്‌ക്വറ്റ് എന്നിവരാണ് ഐഎസ്എസില്‍ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നത്. റഷ്യയുടെ രണ്ടും അമേരിക്കയുടെ ഒരാളുമാകും സഞ്ചാരികളായി ഇവര്‍ തിരിച്ച ശേഷം ബഹിരാകാശ നിലയത്തില്‍ ഉണ്ടാവുക.
ശുചിമുറി പ്രശ്ന്നം കൂടാതെ മറ്റ് വെല്ലുവിളികളും ഇവർ നേരിടുന്നു. മോശം കാലാവസ്ഥയും കൂട്ടത്തില്‍ ഒരു സഞ്ചാരിയുടെ മോശം ആരോഗ്യ സ്ഥിതിയുമെല്ലാം ഇക്കുറി വെല്ലുവിളിയാവുന്നുണ്ട്. ആരുടെ ആരോഗ്യസ്ഥിതിയിലാണ് ആശങ്കയുള്ളതെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബഹിരാകാശ സഞ്ചാരികളുടെ തിരിച്ചുവരവ് പതിവുപോലെ നാസ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഏതാണ്ട് 240 കിലോഗ്രാം ഭാരം വരുന്ന വസ്തുക്കളും ഭൂമിയിലേക്ക് സഞ്ചാരികള്‍ കൊണ്ടുവരുന്നുണ്ട്. വിവിധ പരീക്ഷണങ്ങളുടെ ഫലങ്ങളും ബഹിരാകാശ നിലയത്തിലെ ചില ഉപകരണങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും. ബഹിരാകാശത്ത് വിജയകരമായി വിളയിച്ച മുളകിന്റെ പൊടിയും ഭൂമിയിലേക്ക് കൊണ്ടുവരുന്ന വസ്തുക്കളില്‍ പെടും. കഴിഞ്ഞ ആഴ്ചയായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുളകിന്റെ വിളവെടുപ്പ് നടന്നത്.