Friday, April 26, 2024
spot_img

സമാജത്തെ ആത്മീയതകൊണ്ട് നവീകരിക്കാൻ നിയോഗിക്കപ്പെട്ട അവതാരപുരുഷൻ ശ്രീനാരായണഗുരുവിന്റെ സമാധിദിനം; കേരളത്തിന്റെ നവോത്ഥാന നായകനായ സന്യാസിവര്യന്റെ പാവനസ്മരണയിൽ ഭക്തർ; ചെമ്പഴന്തിയിലും അരുവിപ്പുറത്തും ശിവഗിരിയിലും പ്രത്യേക ചടങ്ങുകൾ

തിരുവനന്തപുരം: സമാജത്തെ ആത്മീയതകൊണ്ട് നവീകരിക്കാനുള്ള ഈശ്വരീയ ദൗത്യവുമായി ജന്മം കൊണ്ട അവതാര പുരുഷനായിരുന്നു ശ്രീനാരായണ ഗുരു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒപ്പം നിർത്തി ഉച്ചനീച്ചത്വങ്ങൾക്കെതിരെ പോരാടി കേരളത്തിന്റെ നവോത്ഥാനത്തിന് ചുക്കാൻപിടിച്ച ഹിന്ദു സന്യാസി. ഒരു ചങ്ങലയുടെ ശക്തി അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയുടേതാണെന്ന പരമസത്യം മനസ്സിലാക്കി അദ്ദേഹം ദുർബലവിഭാഗങ്ങളെ ശാക്തീകരിച്ചു. ഉച്ചനീച്ചത്വ ഭാവങ്ങളും മതപരിവർത്തന ഭീഷണിയും നേരിട്ടിരുന്ന ഹിന്ദു സമൂഹത്തെ അതിന്റെ സനാതനമൂല്യങ്ങൾ ഓർമ്മപ്പെടുത്തി നവീകരിച്ചു. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന അദ്വൈത സാരോപദേശം സമൂഹത്തിനു സംഭാവന ചെയ്തു. എന്താണ് ഈ നാടിന്റെ സംസ്കാരമെന്ന് വ്യക്തത വരുത്തിയ അറുപത്തിലധികം കൃതികൾ രചിച്ചു. മതപരിവർത്തനത്തെ തടഞ്ഞു. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും സ്ഥാപിച്ചു. ധർമ്മപ്രചാരണത്തിനായി ശിഷ്യഗണങ്ങളും സംഘടനയും വിദ്യാലയങ്ങളും സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ദീർഘദർശനത്തിന്റെ തെളിവാണ്. മനുഷ്യസ്നേഹികളിൽ ഗുരുവും ഗുരുക്കന്മാരിൽ മനുഷ്യസ്നേഹിയുമായിരുന്നു ശ്രീനാരായണ ഗുരു.

ശ്രീനാരായണ ഗുരുദേവന്‍റെ മഹാസമാധി ദിനാചരണം തൃപ്പാദങ്ങളുടെ മഹാസമാധി കൊണ്ട് പരിപൂതമായ ഇന്ന് ശിവഗിരിയിലും ലോകമെമ്പാടുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കും. ഗുരുദേവന്‍റെ മഹാസമാധി കൊണ്ട് പുണ്യം നിറഞ്ഞ ശിവഗിരിയിലേയ്ക്ക് സമാധി ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തര്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ഗുരുജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ജപയജ്ഞത്തിലും ഭക്തര്‍ പങ്കെടുക്കുകയും ശാരദാമഠത്തിലും, വൈദികമഠത്തിലും മഹാസമാധിയിലും പ്രാര്‍ത്ഥന നടത്തി. മഹാഗുരുപൂജയും മറ്റു വഴിപാടുകളും നടത്തി പ്രാര്‍ത്ഥനാമന്ത്രങ്ങളുരുവിട്ട് ശിവഗിരിയില്‍ കഴിയുന്നു. ഇന്ന് പുലര്‍ച്ചെ 5ന് വിശേഷാല്‍പൂജ, ഹവനം, ഏഴിന് ഡോ. ബി. സീരപാണിയുടെ പ്രഭാഷണം എന്നിവ ശിവഗിരിയിൽ നടന്നു. പത്തിന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ബോധാനന്ദ സ്വാമി സ്മൃതി ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദും മുഖ്യപ്രഭാഷണം അഡ്വ. വി ജോയി എം.എല്‍.എ.യും നിര്‍വ്വഹിക്കും. ധര്‍മ്മസംഘംട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ഡോ. സി.കെ. രവി, സമാധിദിനാചരണം കമ്മറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ പ്രസംഗിക്കും. കെ.പി.കയ്യാലയ്ക്കല്‍ സ്മാരകഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്യും. സച്ചിദാനന്ദ സ്വാമിയില്‍ നിന്നും പ്രഥമ പ്രതി ഗവര്‍ണര്‍ ശ്രീധരന്‍പിള്ള, സ്വീകരിക്കും.

കേരളമൊട്ടുക്കും ഗിരുവിന്റെ സമാധിദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിക്കും. ജന്മ സ്ഥലമായ ചെമ്പഴന്തിയിലും, കർമ്മമണ്ഡലമായ അരുവിപ്പുറത്തും, സമാധി സ്ഥലമായ ശിവഗിരിയിലും വിശേഷാൽ ചടങ്ങുകൾക്ക് പ്രമുഖർ നേതൃത്വം നൽകുന്നു.

Related Articles

Latest Articles