തൃശൂർ: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി. ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒരെണ്ണം താനേ കൂടുതൽ ഉയർന്നു. മൂന്ന് ഷട്ടറുകളിൽ നടുവിലായുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതമാണ് തുറന്നിരുന്നത്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഇപ്പോൾ ഒഴുകി എത്തുന്നുണ്ട്. അതിനാൽ പെരിങ്ങൽക്കൂത്തിൽ ആറ് ഷട്ടറുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ കൂടുതൽ വെള്ളം എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയിൽ കുളിക്കുന്നതും നിരോധിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . പുഴയുടെ കടവുകൾ എല്ലാം പോലീസ് അടച്ചു. കൂടാതെ ജാഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുകായും ചെയ്യുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതലാണ് ഷട്ടർ തകരാറിലായതിനെ തുടർന്ന് 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുകയായിരുന്നു.